കോട്ടയം: സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘’പ്രിയദര്‍ശിനി’’ ആരംഭിച്ചിട്ട് ഒരുമാസം പൂർത്തിയാകുന്പോഴും ഇരിപ്പിടമില്ലാതെ പുരുഷയാത്രക്കാർ. രാവിലെയും വൈകിട്ടും ബസുകളിൽ വലിയ തിരക്കാണ്. സ്ത്രീകൾക്കുള്ള സംവരണ ഇരിപ്പിടങ്ങൾകൂടാതെ പൊതു ഇരിപ്പിടങ്ങളും സ്ത്രീയാത്രക്കാർ കൈയടക്കിയതോടെയാണ് പുരുഷന്മാരായ യാത്രക്കാർ പരാതിയുമായി രംഗത്തെത്തിയത്.
മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയ ഇരിപ്പിടങ്ങളും പൊതുവായിട്ടാണ് സംവരണം ചെയ്തിരിക്കുന്നത്. പ്രായമായിട്ടുള്ള പുരുഷയാത്രക്കാർക്ക് ഇരിപ്പിടങ്ങൾ പലപ്പോഴും ലഭിക്കാറില്ല.
ഇതോടെ യാത്രക്കാർ തമ്മിലും കണ്ടക്ടറുമായും തർക്കമുണ്ടാകുന്നത് പ്രിയദർശിനി ബസുകളിലെ പതിവുകാഴ്ചയാകുകയാണ്. സ്ത്രീകൾക്കുള്ളതുപോലെ പ്രിയദർശിനി ബസുകളിലെ സംവരണ ഇരിപ്പിടങ്ങളിൽ പരിഗണന വേണമെന്നാണ് പുരുഷയാത്രക്കാരുടെ ആവശ്യം.
സ്ത്രീയാത്രക്കാരുടെ തിരക്ക് കൂടിയതോടെ പല കണ്ടക്ടർമാരും പ്രിയദർശിനിയിൽ ഡ്യൂട്ടിക്ക് പോകാൻ താത്പര്യം കാണിക്കാറില്ല. ബസിലെ യാത്രക്കാരുടെ തർക്കങ്ങളിലും പരാതികളിലും ഇടപെടേണ്ടിവരുന്നതാണ് കണ്ടക്ടർമാരുടെ താത്പര്യക്കുറവിനു കാരണം. സംസ്ഥാനത്ത് 3125 ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നടപ്പാക്കുന്നത്.